പള്ളിയോടങ്ങളുടെ പ്രയാണം വഞ്ചിപ്പാട്ടിന്റെ താളലയങ്ങള്‍ക്കനുസരിച്ചാണു. പാട്റ്റുകാരന്റെ ഈണത്തിനൊപ്പമാണു തുഴച്ചില്‍.
“പാര്‍ത്തലത്തില്‍ കീര്‍ത്തികേട്ട തിരുവാറന്മുളവാഴും പാര്‍ഥസാരഥേ ഭവാന്‍ കാത്തുകൊള്ളേണമേ……..” എന്ന വഞ്ചിപ്പാട്ട് അല്‍പ്പം കുനിഞ്ഞിരുന്ന് താളത്തിനൊപ്പം തുഴയിട്ടു വെള്ളം പുറകോട്ടു തള്ളിനീക്കി മുന്നോട്ടു കുതിക്കുന്ന ഓര്‍മ്മ ഉത്രിട്ടാതി ജലമേളയിലെ പഴമക്കാരായ പാട്ടുകാര്‍ക്കിന്നും ഹരമാണു.
ആറന്മുള വള്ളംകളിക്ക് വഞ്ചിപ്പാട്ട്, സ്തോത്രഗീതങ്ങള്‍ വെച്ചുപാട്ട്, എന്നിങ്ങനെ മൂന്നു ഗാനസമ്പ്രദായമുണ്ട്.
വള്ളപ്പാട്ടുകളില്‍ സന്താനഗോപാലം, കുചേലവൃത്തം, ഭഗവദ് ദൂത്, പാലാഴിമഥനം, ഉത്രിട്ടാതിചരിതം, നളചരിതം തുടങ്ങിയ കൃതികള്‍ക്കു പ്രാധാന്യം. പള്ളിയോടങ്ങളില്‍ ഭഗവദ് സ്തുതികള്‍ മാത്രമേ പാടാറുള്ളു.
നതോന്നത വൃത്തത്തിലാണു വഞ്ചിപ്പാട്ടുകള്‍ രചിച്ചിട്ടുള്ളത്. ഇതിനു പുറമേ വെച്ചുപാട്ട് എന്ന പേരില്‍ ശ്രീപദ്മനാഭനെ സ്ഥുതിക്കുന്ന “ശ്രീപദ്മനാഭം മുകുന്ദാ മുരാന്തകാ…., നാരായണാ നിന്‍മെയ് കാണുമാറാകേണം…” എന്ന കീര്‍ത്തനവും വഞ്ചിപ്പാട്ടായി പാടാറുണ്ട്.
ഉത്രിട്ടാതി ജലമേളയിലെ ജലഘോഷയാത്ര സമയത്ത് ഈ കീര്‍ത്തനമാണു ചൊല്ലാറുള്ളത്. രാമപുരത്തുവാര്യരുടെ കുചേലവൃത്തത്തിലേയോ അതിന്റെ ചുവടുപിടിച്ച് പമ്പാതീരത്തെ ഗ്രാമകവികളെഴുതിയ വഞ്ചിപ്പാട്ടുകളിലേയോ ശീലുകള്‍ നിലയാളുകളായ പാട്ടുകാര്‍ കിഴക്കന്‍ ചിട്ടയുടെ തനതുശൈലിയില്‍ പതിഞ്ഞു പാടുമ്പോള്‍ അതിന്റെ താളത്തിനൊത്ത് തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങളുടെ ദ്രിശ്യം അതീവ ചേതോരഹമാണു.
Filed under: ആറന്മുള |
ഒരു അഭിപ്രായം ഇടൂ